ന്യൂഡെൽഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്‌ഥാനമായ ഷോർട് സെല്ലിംഗ് സ്‌ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നാളെ രാവിലെ പത്തരയ്‌ക്ക് വിധി പറയുക.
ഓഹരി വിപണിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സ്വതന്ത്ര അന്വേഷണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജി. കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രീം കോടതി വിധി പറയാൻ മാറ്റിയത്.
സെക്യൂരിറ്റിസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ഇടപെടാൻ പ്രേരിപ്പിച്ച അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും വ്യാപാര പ്രവർത്തനങ്ങളെയും കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മാർച്ചിൽ സുപ്രീം കോടതി സെബിയോട് നിർദ്ദേശിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സമിതിയെയും കോടതി രൂപീകരിച്ചിരുന്നു. എന്നാൽ, സെബി അന്തിമ റിപ്പോർട് സമർപ്പിക്കാത്തതിന് എതിരെ കോടതിയലക്ഷ്യ ഹരജിയും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരുന്നു.
കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ, അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്‌ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. അതേസമയം, കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിർണായകമാണ്.
Most Read| എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി