മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നത് അനുവദിക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ഓട്ടോ പാർട്‌സ് നിർമാണ കമ്പനിയായ ഹിറ്റാച്ചി അസെറ്റമോ ഫൈയ്‌ക്കെതിരെ സമൂഹമാദ്ധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്‌റ്റുചെയ്‌ത ജീവനക്കാരനെ പിരിച്ചുവിട്ട കമ്പനിയുടെ നടപടി ശരിവച്ചുള്ള ഉത്തരവിലാണ് ജസ്‌റ്റിസ് മിലിന്ദ് ജാധവിന്റെ സിംഗിൾ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ശമ്പള വിഷയത്തിൽ കമ്പനിക്കെതിരെ ഫേസ്‌ബുക്കിൽ രണ്ടു തവണ പോസ്‌റ്റ് ഇട്ടതിനെ തുടർന്നാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. നടപടിക്കെതിരെ ജീവനക്കാരൻ ലേബർ കോടതിയെ സമീപിച്ചതോടെ ഉത്തരവ് റദ്ദാക്കിയിരുന്നു. ലേബർ കോടതി “ഒരു ഫേസ്ബുക് പോസ്‌റ്റിന്റെ പേരിൽ നിങ്ങൾക്ക് ഒരു സ്‌ഥിരം ജീവനക്കാരനെ നീക്കം ചെയ്യാൻ കഴിയില്ല“ എന്ന പരാമർശത്തോടെയാണ് പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയിരുന്നത്. ഇതിനെ ചോദ്യം ചെയ്‌താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്വേഷം വളർത്തുക എന്ന വ്യക്‌തമായ ഉദ്ദേശത്തോടെയാണു ജീവനക്കാരൻ കമ്പനിക്കെതിരെ പ്രകോപനപരമായി പരാമർശങ്ങൾ പോസ്‌റ്റ് ചെയ്‌തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്‌തമായ സന്ദേശം നൽകേണ്ടതുണ്ട്. തൊഴിലാളിയുടെ അച്ചടക്കം സ്‌ഥാപനത്തിന്റെ സമാധാനപരമായ നടത്തിപ്പിന് ആവശ്യമാണ്. ഇത്തരം പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ സമൂഹത്തിനുള്ളിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
AROGYA LOKAM | വൃക്ക തകർക്കുന്ന സൗന്ദര്യ വർധക ലേപനങ്ങൾ