മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ 11 പേർക്ക് ‘നെഫ്രോട്ടിക് സിൻഡ്രോം’ എന്ന വൃക്ക രോഗം കണ്ടെത്തിയത് ഏറെ ഗൗരവകരമാണ്. ഒരേ സ്‌ഥലത്തു ഇത്രയുമേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചത് അതീവ ഗുരുതരമായാണ് ആരോഗ്യവകുപ്പും ഒപ്പം നാട്ടുകാരും കണ്ടത്. ഇതിനുള്ള കാരണം തിരക്കിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
രോഗബാധിതയായി ചികിൽസ തേടിയെത്തിയ ഒരു കുട്ടിയെ വിശദമായി പരിശോധിച്ചതിലൂടെയാണ്, സൗന്ദര്യ വർധക ക്രീം ഉപയോഗിച്ചത് മൂലമാണ് രോഗം പിടിപെട്ടതെന്ന് മനസിലാക്കിയത്. ‘യൂത്ത് ഫെയ്‌സ്’ എന്ന പേരിലുള്ള ക്രീം ആണ് കുട്ടി സ്‌ഥിരമായി ഉപയോഗിച്ചിരുന്നത്. ആശുപത്രിയിൽ സമാന രോഗവുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചതിരുന്നതായി പിന്നീട് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. എറണാകുളത്തും സമാന സംഭവം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
വൃക്ക തകരാറിലാക്കുന്ന മേൽവിലാസമില്ലാത്ത ഇത്തരം സൗന്ദര്യ വർധക ലേപനങ്ങൾ കേരളത്തിൽ പ്രത്യേകിച്ച് മലബാർ വിപണിയിൽ സജീവമാണെന്നാണ് കണ്ടെത്തൽ. ഇത് സ്‌ഥിരീകരിച്ചതോടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം വ്യാജ ലേപനങ്ങൾ വിപണയിലെത്തിക്കുന്ന ഡീലർമാരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മുംബൈയിലെ വ്യാജ വിലാസത്തിൽ കേരളത്തിൽ ഇത്തരം ക്രീമുകൾ വിപണനം നടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ മൊത്തവ്യാപാരികളെയും ഇവർ വിൽപ്പന നടത്തുന്ന ഫെയ്‌സ് ക്രീമുകളിൽ രേഖപ്പെടുത്തിയ മുംബൈയിലെ സ്‌ഥാപനത്തെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നതെന്ന് സംശയിക്കുന്ന യൂത്ത് ഫെയ്‌സ്, ഫൈസ തുടങ്ങിയ ക്രീമുകളിലാണ് ഉയർന്ന അളവിൽ മെർക്കുറിയും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ ചേർത്തിരിക്കുന്നതായി കോട്ടയ്‌ക്കലിലെയും എറണാകുളത്തേയും സ്വകാര്യ ആശുപത്രികൾ കണ്ടെത്തിയത്.
അമേരിക്കയിലെ ഔദ്യോഗിക വെബ്‌സൈറ്റായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലും, ഇന്ത്യയിൽ വിപണനം നടത്തുന്ന ഇത്തരം അപകടകരമായ ക്രീമുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഈ ക്രീമുകളിൽ പലതിലും നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഗ്രാമീണ മേഖലയിലെ കടകളിൽ പോലും സുലഭമായി കിട്ടുന്ന യൂത്ത് ഫെയ്‌സ്, ഫൈസ തുടങ്ങിയ നിറം വർധിപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ച മലപ്പുറത്തെ 11 പേർക്കാണ് നെഫ്രോടിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയത്. രോഗം ബാധിച്ചു കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 14-കാരിയുടെ നില ഇപ്പോഴും ഗുരുതരമാണ്.
കറുത്തീയം അടക്കമുള്ള ധാരാളം ലോഹമൂലകങ്ങൾ അമിതമായി ഉപയോഗിച്ചാണ് ശരീരം വെളുക്കാനുള്ള ഈ ക്രീം നിർമിക്കുന്നതെന്ന് കോട്ടയ്‌ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട് നൽകിയിട്ടുണ്ട്. ക്രീമുകളിൽ ലോഹമൂലകങ്ങൾ അമിതമായി ഉപയോഗിക്കുന്നത് വഴി അത് ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് ശരീരത്തിൽ തിളക്കം വരും. അതേസമയം, ഈ ലോഹക്കൂട്ട് രക്‌തത്തിൽ കലർന്ന് വൃക്കയെ തകരാറിലാക്കുകയും ചെയ്യും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്‌തസമ്മർദ്ദം, അണുബാധ എന്നീ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.
നിലവിൽ മലപ്പുറം ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഓഫീസിലും കോട്ടയ്‌ക്കലിലെ ആശുപത്രിയിലും ദേശീയ രഹസ്യാന്വേഷണ വിഭാഗമെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നേരത്തെ തന്നെ മലപ്പുറം ജില്ലയിൽ ഇത്തരം അപകടകരമായ സൗന്ദര്യ വർധക വസ്‌തുക്കൾ എത്തുന്നതായി മലപ്പുറം കൺട്രോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ കാര്യങ്ങൾ നിരീക്ഷിച്ചു വരുമ്പോഴാണ് 11 പേർക്ക് രോഗം പിടിപെട്ട റിപ്പോർട് കൂടി പുറത്തുവരുന്നത്.
Most Read| ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു