തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്‌റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഡ്രൈവിങ് ടെസ്‌റ്റ് കർശന വ്യവസ്‌ഥകൾ ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ട്.
ട്രാക്ക് ഒരുക്കുന്നതിൽ പോലും സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹരണമായിരുന്നു. പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, ‘H’ പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്‌റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്‌റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ പരിഷ്‌ക്കരണങ്ങൾ മേയ് രണ്ടുമുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകൾ ഉണ്ടാക്കിയുമില്ല.
ട്രാക്കൊരുക്കത്തെ പരിഷ്‌ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിങ് സ്‌കൂളുകളുടെ നീക്കം. എന്നാൽ, ചില ഇളവുകൾ വരുത്തി പരിഷ്‌ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. പ്രതിദിനം 30ൽ നിന്ന് 60 ടെസ്‌റ്റ് ആക്കി ഉയർത്തി, പുതിയ ട്രാക്ക് ഒരുക്കുന്നത് വരെ ‘H’ ടെസ്‌റ്റ് തുടരും. ‘H’ ടെസ്‌റ്റിന് മുൻപ് റോഡ് ടെസ്‌റ്റ് നടത്തണം തുടങ്ങിയ ക്രമീകരണങ്ങളാണ് തുടരുന്നത്.
എന്നാൽ, പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്‌ക്കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയുവും നേരത്തെ അറിയിച്ചിരുന്നു. ഡ്രൈവിങ് പരീക്ഷ ഉൾപ്പടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പിന്നാലെയാണ് അനിശ്‌ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു ഡ്രൈവിങ് സ്‌കൂൾ സ്‌കൂൾ ഉടമകളും രംഗത്തെത്തിയത്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
റോഡ് ടെസ്‌റ്റിന് ശേഷം ‘എച്ച്’ ടെസ്‌റ്റ് നടത്തുക, ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്‌ഥലം ഒരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്‌റ്റിന്റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും ഉണ്ട് നിയന്ത്രണം. പുതിയതായി ടെസ്‌റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുമുള്ള റീ ടെസ്‌റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി 60 പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദ്ദേശം.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്