തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഷവർമ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യവകുപ്പിന്റെ 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.
കൃത്യമായ മാനദണ്ഡം പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്‌ഥാപനങ്ങളിലെ ഷവർമയുടെ നിർമാണവും വിൽപ്പനയും നിർത്തിവെപ്പിച്ചു. 88 സ്‌ഥാപനങ്ങൾക്ക് കോബൗണ്ട് നോട്ടീസും 61 സ്‌ഥാപനങ്ങൾക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നുവരുന്നതായും മന്ത്രി വ്യക്‌തമാക്കി.
ഷവർമ നിർമാണവും വിൽപ്പനയും നടത്തുന്ന സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ശാസ്‌ത്രീയമായ ഷവർമ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും, വകുപ്പിന്റെ ബോധവൽക്കരണ ക്ളാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്‌ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉൽപ്പാദന സ്‌ഥലം മുതൽ ഉപയോഗിക്കുന്ന സ്‌റ്റാൻഡ്, ടേബിൾ എന്നിവ പൊടിയും അഴുക്കും ആകുന്ന രീതിയിൽ തുറന്ന് വെക്കാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം.
ഷവർമ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകൾ (-18 ഡിഗ്രി സെൽഷ്യസ്), ചില്ലുകൾ (4 ഡിഗ്രി സെൽഷ്യസ്) വൃത്തിയുള്ളതും കൃത്യമായ ഊഷ്‌മാവിൽ സൂക്ഷിക്കേണ്ടതുമാണ്. കൃത്യമായ ഇടവേളകളിൽ വേസ്‌റ്റ് മാറ്റണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയ്യുറ, എന്നിവ ധരിച്ചിരിക്കണം. ഇവർക്ക് നിർബന്ധമായും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
നാല് മണിക്കൂർ തുടർച്ചയായ ഉൽപ്പാദന ശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കാൻ പാടുള്ളതല്ല. ഷവർമ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരുമണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്നീ നിർദ്ദേശങ്ങൾ അടങ്ങിയ ലേബൽ ഒട്ടിക്കണം. എല്ലാ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിങ് സ്വമേധയാ കരസ്‌ഥമാക്കേണ്ടതാണ്.
ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ജോയിന്റ് കമ്മീഷണർ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വികെ പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!