തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സാമൂഹിമ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയ സർക്കുലർ പിൻവലിച്ചു. ഉത്തരവിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവിൽ അവ്യക്‌തത ഉള്ളതിനാലാണ് പിൻവലിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പുതിയ നൽകുന്ന വിശദീകരണം.
ഈ മാസം 13നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള സർക്കുലർ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്.
”പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിക്കാതെയും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇടുന്നതിന് സർക്കാർ ഉദ്യോഗസ്‌ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ചാനലുകൾ നിശ്‌ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ പരസ്യ വരുമാനം ലഭിക്കുന്നതിന് ഇടയാകും. അത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. സർക്കാർ അനുമതി വാങ്ങിയശേഷം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റിട്ടാലും ഉദ്യോഗസ്‌ഥർ പ്രതിഫലം വാങ്ങിയതായി കണ്ടുപിടിക്കുന്നതിന് തടസങ്ങളുണ്ട്. ഇതിനാൽ പോസ്‌റ്റുകൾ ഇടുന്നതിനും ചാനലുകൾ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തുന്നു”- എന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒയെയും രംഗത്തുവന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒയെ അറിയിച്ചിരുന്നു. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സർക്കുലറെന്നും വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് വിവാദ സർക്കുലർ റദ്ദാക്കിയത്. ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ റീന ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കി.
Most Read| ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം; ചാൻസലറുടെ നടപടിക്ക് സ്‌റ്റേ