കൊച്ചി: ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം. വിസി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അതേസമയം, വൈസ് ചാൻസലർ സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിയിൽ ഇടപെടണമെന്ന കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. എംവി നാരായണന്റെ ഹരജി ഹൈക്കോടതി തള്ളി.
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാല വിസി ഡോ. രാജശ്രീയെ പുറത്താക്കിയ നടപടി ശരിവെച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി. തുടർന്ന്, ഡോ. എംവി നാരായണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, ചാന്സലറുടെയും യുജിസിയുടെയും വാദങ്ങൾ ശരിവെച്ചുകൊണ്ട് ജസ്‌റ്റിസ് സിപി മുഹമ്മദ് നിയാസ് പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കാലിക്കറ്റ് സർവകലാശാലയുടെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജന്റെ പുറത്താക്കലിലേക്ക് നയിച്ചത്.
എന്നാൽ, അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അക്കാദമിക മികവ് പുലർത്തിയിട്ടുള്ള വ്യക്‌തിയായിരുന്നു എന്നും വാദത്തിനിടെ ജയരാജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പം ചീഫ് സെക്രട്ടറി ചാൻസലറുടെ നോമിനിയായിരുന്നു എന്നുമായിരുന്നു വാദം.
Most Read| മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ; ബിജെപിക്ക് ഉപ വരണാധികാരിയുടെ നോട്ടീസ്