കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡണ്ടിനാണ് നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൽ ഇന്നലെ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുത്തിരുന്നു. സായ് ബാബ വിദ്യാലയം മാനേജ്‌മെന്റിന് എതിരെയാണ് സായ് ബാബ കോളനി പോലീസ് കേസെടുത്തത്. ജില്ലാ കളക്‌ടറും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. തൊഴിൽ- വിദ്യാഭ്യാസ വകുപ്പുകളോട് അസി. റിട്ടേണിങ് ഓഫീസറും റിപ്പോർട് തേടി. സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്.
സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് റാലിയിൽ പങ്കെടുത്തതെന്നാണ് കുട്ടികൾ പറഞ്ഞത്. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്‌കൂളിലെ അമ്പതോളം വിദ്യാഥികളാണ് യൂണിഫോം ധരിച്ചു റോഡ് ഷോയിൽ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമ പ്രവർത്തക എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.
കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് സംസ്‌ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞത്. പിന്നാലെയാണ് കുട്ടികളെ പങ്കെടുപ്പിച്ചു വിവാദം പൊട്ടിപ്പുറപ്പെട്ടത്.
Most Read| ‘ശക്‌തി’ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി