ഇസ്‌ലാമാബാദ്: സാമൂഹിക മാദ്ധ്യമമായ എക്‌സ് (ട്വിറ്റർ) നിരോധിച്ച് പാകിസ്‌ഥാൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സ് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്ക കണക്കിലെടുത്താണ് താൽക്കാലിക നിരോധനമെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി പകുതി മുതലേ ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള സോഷ്യൽ മീഡിയ പ്ളാറ്റുഫോമായ എക്‌സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് പാകിസ്‌ഥാനിലെ ഉപയോക്‌താക്കൾ പരാതിപ്പെട്ടിരുന്നു.
എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്ന് കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്‌സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്. പാക് സർക്കാർ നിഷ്‌കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിലും സാമൂഹിക മാദ്ധ്യമ പ്ളാറ്റുഫോമിന്റെ ദുരൂപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്‌സിനെ നിരോധിക്കാൻ നിർബന്ധിതമായി എന്നാണ് സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നത്.
നിർണായകമായ പല പ്രശ്‌നങ്ങളും രാജ്യത്ത് ഉടലെടുത്ത ഘട്ടത്തിൽ പാക് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ എക്‌സ് തയ്യാറായില്ലെന്നും ഭരണകൂടം കുറ്റപ്പെടുത്തി. നേരത്തെ, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കഴിയവേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരുന്നു. പാക് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധത്തിന് ആഹ്വാനം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് നടന്നത്. ഇതിന് തൊട്ടുപിന്നാലെ ആയിരുന്നു എക്‌സ് ഉപയോഗിക്കുന്നതിൽ ജനങ്ങൾക്ക് തടസം നേരിട്ട് തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ