മുംബൈ: ഈ വർഷത്തെ ട്വിന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്‌റ്റൻ. സീനിയർ താരം കെഎൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കി.
എക്‌സ് പ്ളാറ്റുഫോമിലൂടെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. റിസർവ് താരങ്ങളായി ശുഭ്‌മാൻ ഗിൽ, ഖലീൽ അഹമ്മദ്, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവും. ജൂൺ രണ്ടിനാണ് ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്‌ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
2015 ജൂലൈയിൽ സിംബാവയ്‌ക്കെതിരെയാണ് സഞ്‌ജു സാംസൺ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറിയത്. ഇതുവരെ 25 രാജ്യാന്തര മൽസരങ്ങളിൽ നിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്‌ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒമ്പത് മൽസരങ്ങളിൽ നിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്