ന്യൂഡെൽഹി: പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം തുടച്ചുനീക്കാൻ പാകിസ്‌ഥാന് സ്വന്തം നിലയ്‌ക്ക് കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. അതേസമയം, ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്‌നാഥ് സിങ് പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി.
ഇപ്രകാരം ചെയ്‌താൽ തക്കതായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ”പാക് മണ്ണിലെ ഭീകരവാദം അവർ തന്നെ നിയന്ത്രിച്ചേ തീരൂ. അവർക്ക് അതിനുള്ള ശേഷിയില്ലെന്ന് വന്നാൽ തീർച്ചയായും ഇന്ത്യയുടെ സഹായം തേടാം. സഹായിക്കാൻ ഇന്ത്യ തയ്യാറാണ്”- രാജ്‌നാഥ് സിങ് പറഞ്ഞു.
”പാകിസ്‌ഥാൻ നമ്മുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിന് സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കാം. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാകിസ്‌ഥാനാണ്. ഞാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചെന്നെ ഉള്ളൂ”- രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി അതിർത്തിയിലൂടെ പാകിസ്‌ഥാനിലേക്ക് രക്ഷപ്പെടുന്നവരെ അവിടെ കടന്നുചെന്ന് വധിക്കുമെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന വിവാദമായിരുന്നു. ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഭീകരർ പാകിസ്‌ഥാനിലേക്ക് രക്ഷപ്പെടുന്നുവെന്ന രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്‌തിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ