ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
കെജ്‌രിവാളിന്റെ അറസ്‌റ്റ് നിയമപരമാണ്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. അവരെ അവഗണിച്ചാൽ നിയമവ്യവസ്‌ഥ മുന്നോട്ട് പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പ് കാലമാണോയെന്നത് കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല.
തിരഞ്ഞെടുപ്പ് കാലം മുന്നിൽക്കണ്ട് കെജ്‌രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്ക് രാഷ്‌ട്രീയമില്ല. നിയമമാണ് പ്രസക്‌തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കെജ്‌രിവാളും തമ്മിലല്ല, ഹരജിക്കാരനും ഇഡിയും തമ്മിലാണെന്നും ജസ്‌റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വ്യക്‌തമാക്കി. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹരജി നൽകിയിരുന്നത്.
മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്‌റ്റഡിയിലിരിക്കെ കെജ്‌രിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്‌ടിച്ചിരുന്നു. അറസ്‌റ്റിൽ പ്രതിഷേധിച്ചു പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ