തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ വസ്‌തുതകൾ മറച്ചുവെച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ ആണ് തിരഞ്ഞെടുപ്പ് ഓഫീസറായ തിരുവനന്തപുരം ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്. 2021-22 കാലഘട്ടത്തിൽ 680 രൂപയും 2022-23ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നതെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ രാജീവിന്റെ പത്രിക തള്ളണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
എന്നാൽ, രാജീവിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. 2018ൽ രാജ്യസഭാ സ്‌ഥാനാർഥിയായി മൽസരിച്ചപ്പോഴും രാജീവ് യഥാർഥ സ്വത്തുവിവരം മറച്ചുവെച്ചതായി പരാതിയിലുണ്ട്. ഇത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. 14.40 കോടിയുടെ സ്‌ഥാവര വസ്‌തുക്കളിൽ രാജീവ് താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. ഏറ്റവും സമ്പന്നമായ രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ എന്ന വിവരം പുറത്തു വന്നിരിക്കുമ്പോഴാണിതെന്നും പരാതിയിൽ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. 29 കോടി ഒമ്പത് ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വർഷം മുൻപ് 10,000 രൂപയ്‌ക്ക് വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കോട്ട് ബൈക്കാണെന്നും ചേർത്തിരുന്നു. ഈ വിവരങ്ങൾ ഉൾപ്പടെ വ്യാജമാണെന്നാണ് എൽഡിഎഫിന്റെ പരാതി.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ