ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാർ വെളിപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്‌ഥാപിക്കണമെന്ന് പാകിസ്‌ഥാൻ വ്യാപാര സമൂഹത്തിനിടയിൽ നിന്നും മുറവിളികൾ ഉയരുന്നുണ്ട്. 2019 ഓഗസ്‌റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പുനഃസ്‌ഥാപിക്കാനാണ് പാകിസ്‌ഥാന്റെ നീക്കം. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്‌ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
എന്നാൽ, പാകിസ്‌ഥാന്റെ സാമ്പത്തിക വളർച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതിന് പിന്നാലെ വിദേശ കടങ്ങൾ തിരിച്ചടക്കാനും പാകിസ്‌ഥാന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്‌ഥാപിക്കാൻ നീക്കം നടത്തുന്നത്. പാകിസ്‌ഥാനിൽ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.
ഇത് ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. വ്യാവസായിക തലത്തിൽ പാകിസ്‌ഥാൻ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്‌ച ആരോപിച്ചിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്