ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാർഡിയന്റെ റിപ്പോർട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
വിദേശ മണ്ണിൽ നിന്നും തീവ്രവാദി സാന്നിധ്യം ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്നാണ് ദി ഗാർഡിയൻ റിപ്പോർട് ചെയ്‌തത്. പാകിസ്‌ഥാനിലെയും ഇന്ത്യയിലെയും രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ടാണ് ഗാർഡിയൻ റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്.
2020 മുതൽ ഇത്തരത്തിൽ 20 കൊലപാതകങ്ങൾ പാകിസ്‌ഥാനിൽ സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുവെന്നും അജ്‌ഞാതരായ തോക്കുധാരികളാണ് കൊലപാതകത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.
”ഇന്ത്യൻ ഏജൻസികൾ പാകിസ്‌ഥാനിൽ കൊലപാതകങ്ങൾ നടത്തുന്നത് പെട്ടെന്നുണ്ടായതല്ല. ഈ കൊലപാതകങ്ങൾ നടത്തുന്ന യുഎഇയിലെ സ്ളീപ്പർ സെല്ലുകൾ സ്‌ഥാപിക്കുന്നതിനായി ഏകദേശം രണ്ടുവർഷത്തോളം അവർ സമയമെടുത്തിട്ടുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുശേഷമാണ് കൊലപാതകത്തിൽ വർധനവ് ഉണ്ടായത്”- ഒരു പാകിസ്‌ഥാനി ഉദ്യോഗസ്‌ഥൻ ഗാർഡിയനോട് പറഞ്ഞു.
കാനഡയിലെ ഖലിസ്‌ഥാനി നേതാവിന്റെ കൊലപാതകവും യുഎസിൽ മറ്റൊരു ഖലിസ്‌ഥാനിയെ വധിക്കാനുള്ള ശ്രമവും ചൂണ്ടിക്കാണിച്ചുകൊണ്ട് വാഷിംങ്ടണും ഒറ്റാവയും പരസ്യമായി ഇന്ത്യയെ കുറ്റപ്പെടുത്തിയിട്ടുള്ളതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൊല്ലപ്പെട്ടവർ തീവ്രവാദികളോ, നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളോ ആയതുകൊണ്ടാണ് ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുണ്ടെന്ന് പരസ്യമായി അംഗീകരിക്കാൻ പാകിസ്‌ഥാൻ മടി കാണിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ