ന്യൂഡെൽഹി: ഇസ്‌ലാം വിരുദ്ധതക്കെതിരെ യുഎൻ പൊതുസഭയിൽ പാകിസ്‌ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രൈൻ, ബ്രിട്ടൻ തുടങ്ങി 43 രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ചൈനയുടെ പിന്തുണയോടെയാണ് പാകിസ്‌ഥാൻ യുഎൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇസ്‌ലാം വിരുദ്ധതയ്‌ക്ക് ഒപ്പം തന്നെ ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്ക് എതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടത് ഉണ്ടെന്ന് പ്രമേയത്തെ എതിർത്ത് കൊണ്ട് ഇന്ത്യ ചൂണ്ടിക്കാട്ടി. ഓരോ മതങ്ങളുമായി ബന്ധപ്പെട്ട് സമാനമായ പ്രമേയങ്ങൾ വരാനുള്ള അവസരമായി ഇത് മാറരുതെന്നും ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
ഇത് ഐക്യരാഷ്‌ട്ര സംഘടനയെ മതപരമായ ഗ്രൂപ്പുകളാക്കി വിഭജിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ലോകമാകെയുള്ള മതപരമായ വിവേചനം പരിഗണിക്കണമെന്ന് പൊതുസഭയിലെ അംഗങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്‌ലാം വിരുദ്ധതയെന്ന പ്രശ്‌നം ഗൗരവമുള്ളതാണ്, എന്നാൽ മറ്റു മതങ്ങളും വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന കാര്യം അംഗീകരിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇസ്‌ലാം വിരുദ്ധതക്കെതിരെ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നാണ് പാകിസ്‌ഥാൻ പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; കേരളത്തിൽ 26ന്