ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാംഘട്ടം നടക്കുന്ന ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ്. മൂന്നാംഘട്ടം മേയ് ഏഴ്, നാലാംഘട്ടം മേയ് 13, അഞ്ചാംഘട്ടം മേയ് 20, ആറാംഘട്ടം മേയ് 25, ഏഴാംഘട്ടം മേയ് 25. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
ഡെൽഹി വിജ്‌ഞാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിങ് സന്ധു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്‌ഥാനങ്ങളിൽ മേയ് 13നും അരുണാചൽ പ്രദേശ്, സിക്കിം സംസ്‌ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വേട്ടെടുപ്പ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
ഇതോടൊപ്പം വിവിധ സംസ്‌ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിലായി ഉപതിരഞ്ഞെടുപ്പും നടക്കും. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷൻമാരും 47.1 സ്‌ത്രീകളും 48,000 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസിനിടയിലുള്ള 19.47 കോടി വോട്ടർമാരുമുണ്ട്. 85 വയസിന് മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും 100 വയസിന് മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്.
10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്‌ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും നാല് ലക്ഷം വാഹനങ്ങളും ഉണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനു മുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019ൽ മാർച്ച് 2019ൽ മാർച്ച് പത്തിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മേയ് 23ന് ഫലപ്രഖ്യാപനവും നടത്തി. മൂന്നാംഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.
2019ൽ ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രമാണ്. ഇത്തവണ 400ലധികം സീറ്റുകൾ നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എൻഡിഎ പോരാട്ടത്തിനിറങ്ങുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ പരമാവധി സീറ്റുകൾ നേടി ബിജെപിയുടെ പടയോട്ടം അവസാനിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
Most Read| മദ്യനയ അഴിമതിക്കേസ് ചോദ്യം ചെയ്യൽ; കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം