ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിൽ എട്ട്, യുപിയിൽ പത്ത്, മഹാരാഷ്‌ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ദിഗ്‌വിജയ് സിങ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഗുജറാത്ത് അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്‌കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്‌ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്- രജൗരി മണ്ഡലങ്ങളിൽ ഇന്ന് നിശ്‌ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്ക് മാറ്റി.
അതിനിടെ, കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ മുസ്‌ലിംകൾക്ക് എതിരായ വിദ്വേഷ വീഡിയോ പങ്കുവെച്ചതിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയടക്കമുള്ളവർക്ക് എതിരെ കേസെടുത്തതും പ്രചാരണ വിഷയമായിട്ടുണ്ട്. കർണാടക പോലീസാണ് ജെപി നദ്ദക്കും സംസ്‌ഥാന അധ്യക്ഷൻ വിജയേന്ദ്രയ്‌ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തി, മതസ്‌പർധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Most Read| 16 ദശലക്ഷം ഡോളർ കൈപ്പറ്റി; അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ