ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. ഖലിസ്‌ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസിൽ നിന്ന് 16 ദശലക്ഷം ഡോളർ ഫണ്ട് വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ശുപാർശ.
അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡെൽഹി ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഖലിസ്‌ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്‌ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കുന്നതിനും സഹായം വാഗ്‌ദാനം ചെയ്‌ത് പണം കൈപ്പറ്റിയെന്നാണ് ആരോപണം.
ഖലിസ്‌ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ഉൾപ്പെടുന്ന വീഡിയോ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്‌മി പാർട്ടി ഖലിസ്‌ഥാൻ അനുകൂല സംഘടനയിൽ നിന്ന് 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 16 മില്യൺ ഡോളർ വാങ്ങിയതായി വീഡിയോയിൽ വ്യക്‌തമാക്കുന്നുണ്ട്.
2014ൽ ന്യൂയോർക്കിലെ റിച്ച്‌മോണ്ട് ഹിൽസ് ഗുരുദ്വാരയിൽ വെച്ച് കെജ്‌രിവാൾ ഖലിസ്‌ഥാൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായും കത്തിൽ പരാമർശമുണ്ട്. ഭുള്ളറിനെ മോചിപ്പിക്കാൻ കെജ്‌രിവാൾ സഹായം വാഗ്‌ദാനം നൽകിയതായും കത്തിൽ പറയുന്നു. 1993ലെ ഡെൽഹി ബോംബ് സ്‌ഫോടന കേസിലെ പ്രധാന പ്രതിയാണ് ഭുള്ളർ. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2014ൽ അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കെജ്‌രിവാൾ കത്തയച്ചതായും ലഫ്. ഗവർണറുടെ കത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്