ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കടുംപിടിത്തം തുടർന്ന് അമേരിക്കയും ഇറാനും. അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾക്കെതിരെ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്നും ഇറാൻ സുരക്ഷാസമിതി സെക്രട്ടറിയും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇറാനും അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങൾക്കും എതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണം, മേഖലയിലെ സൈനിക സാന്നിധ്യം പിൻവലിക്കണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകണം, വിദേശരാജ്യങ്ങളിലെ മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകണം എന്നീ ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്.
ഇരു രാജ്യങ്ങളും ഒപ്പിട്ട് ജൂൺ 17ന് നിലവിൽ വന്ന ഇസ്ലാമാബാദ് ധാരണാപത്രം ലംഘിച്ചതിന് യുഎസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ കരാർ ധാരണയിലേക്ക് അടുക്കുന്നതായി റിപ്പോർട് ഉണ്ടായിരുന്നു.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള ലി ഖമനയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബ അതിനുശേഷം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ, അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോയിൽ അദ്ദേഹം ചിലർക്കൊപ്പം ഇരുന്ന് സംസാരിക്കുന്നതായും അവർ അദ്ദേഹത്തെ ശ്രദ്ധയോടെ കേൾക്കുന്നതായും കാണാം. വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത് പഴയ വീഡിയോ ആണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത് ഇപ്പോൾ പങ്കുവെച്ചതെന്നും സോഷ്യൽ മീഡിയകളിൽ വിമർശനം ഉയരുന്നുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ




































