പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.
പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്. കാട്ടാന പാഞ്ഞടുത്തതോടെ ചിതറിയോടുന്നതിനിടയിൽ മുകേഷ് നിലത്തേക്ക് വീണു. ഈ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും ദേവിയുടെയും മകനാണ് മുകേഷ്. ടിഷയാണ് ഭാര്യ. ദീർഘകാലം ഡെൽഹിയിൽ ജോലി ചെയ്‌തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡെൽഹിയിൽ ജോലി ചെയ്‌തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്