കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു.
താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്‌റ്റ് ഡോ. കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്‌ടർ കൂട്ടുനിന്നുവെന്നുമാണ് അതിജീവിതയുടെ പരാതി. ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് അസി. കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തള്ളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
ഇതിൻമേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖലാ റേഞ്ച് ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്‌ഥന് പുനരന്വേഷണ ചുമതല നൽകിയത്. ഉച്ചക്ക് രണ്ടുമണിക്ക് അതിജീവിതയുടെ മൊഴിയെടുക്കും. നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടിപി അന്വേഷിച്ച്, ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
കുറച്ച് ദിവസം മുമ്പാണ് അതിജീവിത സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് 13 ദിവസമായി നടത്തിവരുന്ന സമരം ഇവർ അവസാനിപ്പിച്ചത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്