ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്‌ത് ജെഡിഎസ്. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ് പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം, പാർട്ടിയിൽ നിന്ന് പുറത്താക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി കൂടിയായ പ്രജ്വലിനെതിരായ ആരോപണം ജെഡിഎസിന് വലിയ തലവേദനയാണ് സൃഷ്‌ടിച്ചത്. ആരോപണങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രജ്വൽ സ്വയം ചിത്രീകരിച്ച ഒട്ടേറെ സ്‌ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിന് ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി മഞ്‌ജുനാഥ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രചരിക്കുന്നത് അഞ്ചുവർഷത്തോളം പഴക്കമുള്ള വീഡിയോകൾ ആണെന്നാണ് പിതാവും എംഎൽഎയുമായ എച്ച്ഡി രേവണ്ണയുടെ വിശദീകരണം. ഇതിനിടെ, എൻഡിഎ സ്‌ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒന്നും പറയാനില്ലേയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് ഏഴിന് ആണ്. ഹാസനിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.
കഴിഞ്ഞ ദിവസം ഒട്ടേറെ സ്‌ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്‌ളീല വീഡിയോകൾ പ്രചരിച്ചിരുന്നു. അശ്‌ളീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്‌റ്റോപ്പുകൾ, സ്‌റ്റേഡിയം എന്നിവിടങ്ങളിൽ നിന്നാണ് ലഭിച്ചത്. സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അബദ്ധത്തിൽ ചേർന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും