ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്. പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സേന വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്‌ച വൈകിട്ട് മുതലാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്.
ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പോലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്ക് പോകാനും പ്രത്യേക അന്വേഷണ സംഘം തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. അശ്‌ളീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനായി രണ്ടുതവണ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.
ബ്ളൂകോർണർ നോട്ടീസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോകുക. അതിനിടെ, പ്രജ്വലിന്റെ ഹാസനിലെ വീട് പോലീസ് മുദ്രവെച്ചു. എംപി ക്വർട്ടേഴ്‌സായ ഇവിടെ വെച്ച് പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദൾ നേതാവ് പരാതി നൽകിയിരുന്നു.
വിവാദ വീഡിയോയിലുള്ള സ്‌ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്‌റ്റിലായ പിതാവും ദൾ എംഎൽഎയുമായ രേവണ്ണയുടെ ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രജ്വലും എംഎൽഎയും മുൻ മന്ത്രിയുമായ പിതാവ് എച്ച്ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് കേസ്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി കൂടിയായ പ്രജ്വലിനെതിരായ ആരോപണം ജെഡിഎസിന് വലിയ തലവേദനയാണ് സൃഷ്‌ടിച്ചത്. പീഡനക്കേസ് വിവാദമായതോടെ പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ് ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
Most Read| താനൂർ ബോട്ടപകടത്തിന് ഇന്ന് ഒരാണ്ട്; പൊലിഞ്ഞത് 22 ജീവനുകൾ- തേങ്ങലടങ്ങാതെ ഉറ്റവർ