ന്യൂഡെൽഹി: അറബിക്കടലിൽ കടൽ കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മൽസ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് കടൽ കൊള്ളക്കാരെ കീഴടക്കിയത്. കപ്പൽ ജീവനക്കാരായ 23 പാകിസ്‌ഥാൻ പൗരൻമാരെയും രക്ഷിച്ചതായും, ഇവർ സുരക്ഷിതരാണെന്നും നാവികസേന വക്‌താവ് ഔദ്യോഗികമായി അറിയിച്ചു.
വ്യാഴാഴ്‌ചയാണ് കടൽ കൊള്ളക്കാർ ‘അൽ കമ്പാർ’ എന്ന കപ്പൽ റാഞ്ചിയത്. ഒമ്പത് പേരാണ് കൊള്ള സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഇന്ത്യൻ നാവികസേനയ്‌ക്ക് ലഭിച്ചത്. വിവരം ലഭിച്ച ഉടൻ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സമുദ്ര സുരക്ഷയ്‌ക്കായി അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്നീ നാവികസേനാ കപ്പലുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സായുധരായ ഒമ്പത് കടൽ കൊള്ളക്കാരും വൈകുന്നേരത്തോടെ കീഴടങ്ങി. സംഭവ സമയത്ത് മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്ത് സൊകോത്ര ദ്വീപ് സമൂഹത്തിൽ നിന്നും ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നു മൽസ്യബന്ധന കപ്പൽ.
അതേസമയം, സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ, അവർ ഏത് രാജ്യക്കാരാണെങ്കിലും ശരി, തങ്ങൾ പ്രതിജ്‌ഞാബന്ധമാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഇതിനായി കടൽക്കൊള്ളക്കാർക്ക് എതിരെ ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ രക്ഷാ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും നാവികസേന അറിയിച്ചു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!