ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്‌ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്‌തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച പുലർച്ചെയാണ് ഇറാന് നേരെ വ്യോമാക്രണം ഉണ്ടായത്. ഇറാനിൽ പ്രവേശിച്ച മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടിരുന്നു. എന്നാൽ, അത് ഡ്രോണുകൾ അല്ലെന്നും കളിപ്പാട്ടമാണെന്നും പറഞ്ഞ് വിദേശകാര്യ മന്ത്രി സംഭവത്തെ ലഘൂകരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.
‘അത് ഡ്രോണുകൾ അല്ല, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കളിപ്പാട്ടം പോലെയാണത്. ഇതും ഇസ്രയേലും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല’- ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച പുലർച്ചെ ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ കേട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, ആക്രമണത്തിൽ ഇറാന് കാര്യമായ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്‌ഥരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങൾക്കും നേരെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| നവകേരള ബസ് നിരത്തിലേക്ക്; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും