തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തിലേക്ക് അല്ല, പകരം നിരത്തിലേക്ക് ഇറങ്ങുകയാണ്. ബസ് സംസ്‌ഥാനാന്തര സർവീസിന് അയക്കാനാണ് തീരുമാനം. കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഇതോടെ, നവകേരള ആഡംബര ബസുമായി നിലനിന്നിരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും ഒന്നയഞ്ഞ മട്ടാണ്.
സംസ്‌ഥാനാന്തര സർവീസ് നടത്താനായി ബസ് കോൺട്രാക്‌ട് കാര്യേജിൽ നിന്ന് മാറ്റി സ്‌റ്റേജ് കാര്യേജ് ലൈസൻസ് എടുക്കണം. ഇതിനായി ബസ് ബെംഗളൂരുവിൽ നിന്ന് മൂന്നാഴ്‌ച മുൻപ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.
ഭാരത് ബെൻസിന്റെ ലക്ഷ്വറി ബസിൽ മുഖ്യമന്ത്രിയിരുന്ന റിവോൾവിങ് ചെയർ ഇളക്കി മാറ്റി. മന്ത്രിമാർ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിച്ചു. കണ്ടക്‌ടർക്കായി മറ്റൊരു സീറ്റും ചേർത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബേയ്‌സിനും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്‌റ്റവും ഉണ്ട്.
നവകേരളയാത്ര കഴിഞ്ഞയുടൻ ഈ ബസ് ആർക്കും വാടകയ്‌ക്കെടുത്ത് ടൂർ പോകാമെന്നായിരുന്നു അന്ന് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറും പറഞ്ഞത്. ബസിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ, മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെച്ചാൽ പോലും ആളുകൾ കാണാനെത്തുമെന്ന് സിപിഎം നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 1.15 കോടി ചിലവിട്ടാണ് ഈ ബസ് വാങ്ങിയത്. നിലവിൽ പരിഷ്‌കരിച്ചതിന് രണ്ടുലക്ഷം രൂപ ചിലവായി.
Most Read| ബേബി ഫുഡിൽ പഞ്ചസാര അളവ് കൂടുതൽ; നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ