കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും ജങ്ഷനിലും കോൺഗ്രസ് നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 1.55ന് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ രണ്ടുമണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ ഉപരോധമാണ് ഇന്ന് പുലർച്ചെ വരെ നീണ്ടത്.
പ്രതിഷേധം കടുത്തതോടെ അറസ്‌റ്റിലായവരെ വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് ജാമ്യം അനുവദിച്ചത്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ദീപ്‌തി മേരി വർഗീസ്, വികെ മിനിമോൾ, അബിൻ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌റ്റേഷൻ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
സംഭവമറിഞ്ഞു കൂടുതൽ പ്രവർത്തകരെത്തി പാലാരിവട്ടം ജങ്ഷൻ റോഡും ഉപരോധിച്ചു. രണ്ടുമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാരും സമരക്കാരും തമ്മിൽ ഇതിനിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. എറണാകുളത്തെ നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ഇവരെ ആദ്യം ജാമ്യത്തിൽ വിടാൻ ഒരുങ്ങിയിരുന്നെങ്കിലും സിപിഎമ്മിന്റെ നേതാക്കൾ സ്‌റ്റേഷനിൽ എത്തിയതോടെ പുതിയ എഫ്‌ഐആർ ഇട്ടു കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു എന്നാണ് കോൺഗ്രസ് ആരോപണം. ഇതോടെയാണ് പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ഉപരോധം തുടങ്ങിയത്. ഇതിനിടെ സ്‌റ്റേഷനിൽ നിന്ന് പിരിഞ്ഞു പോയില്ലെങ്കിൽ തല്ലിയോടിക്കുമെന്ന് എസ്‌ഐ ഭീഷണി മുഴക്കിയതോടെ പ്രവർത്തകർ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതോടെ ചെറിയതോതിൽ സംഘർഷവുമുണ്ടായി.
Most Read| സിദ്ദു മൂസ്‌വാല കൊലക്കേസ്; ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം