തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാണ് പൂജപ്പുര പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
കേസിലെ രണ്ടാം പ്രതിയാണ് രാഹുൽ. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം സജീറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി കൂട്ടംചേർന്ന് ഗതാഗത തടസം സൃഷ്‌ടിക്കൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
സർക്കാർ ഫ്‌ളക്‌സുകൾ നശിപ്പിച്ചു, പോലീസ് ആജ്‌ഞ ലംഘിച്ചു കൂട്ടംചേർന്നു തുടങ്ങിയ കുറ്റങ്ങളും എഫ്‌ഐആറിൽ ആരോപിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് പ്രധാന കേസുകളിൽ രാഹുലിന് ബുധനാഴ്‌ചയാണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് നേതാക്കളും പ്രവർത്തകരും രാഹുലിനായി വൻ സ്വീകരണം ഒരുക്കിയിരുന്നു. എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രാഹുൽ പുറത്തിറങ്ങിയത്.
Most Read| പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം