തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ടു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇതിനുള്ളിൽ മെമ്മറി കാർഡ് ഇല്ലെന്നാണ് പരിശോധനക്ക് ശേഷം പോലീസ് അറിയിച്ചത്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. മെമ്മറി കാർഡ് കാണേണ്ടതാണെന്നും കാർഡ് ആരെങ്കിലും മാറ്റിയതാണോ എന്ന് അന്വേഷിക്കുമെന്നും എസ്‌എച്ച്ഒ ജയകൃഷ്‌ണൻ പറഞ്ഞു. അതേസമയം, മെമ്മറി കാർഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദുവിന്റെ ആരോപണം.
താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും യദു പറയുന്നു. പാളയം സാഫല്യം കോംപ്ളക്‌സിന് സമീപം മേയറുടെ കാർ സീബ്രാ ലൈനിന് കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.
അതിനിടെ, മേയർ തടഞ്ഞുനിർത്തിയ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ക്യാമറയുള്ള നാല് ഫാസ്‌റ്റ് പാസഞ്ചർ ബസുകൾ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദത്തിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. ഇത് സംശയകരമാണ്. അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!