കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു.
ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. റഹീമിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്‌തു. തുടർന്നാണ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറാണെന്ന് സൗദി കുടുംബം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്.
തുക കൈമാറുന്നത് സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്‌മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറണം. അത് പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക.
തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ അബ്‌ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജിത ഇടപെടൽ തുടരുന്നുണ്ട്.
ജോലി ചെയ്‌തിരുന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ ബാലന്റെ മരണത്തിന് അബദ്ധവശാൽ കാരണമായതിനെ തുടർന്നാണ് റഹീമിന് സൗദി കോടതി ശിക്ഷ വിധിച്ചത്. ലോകമെങ്ങുമുള്ള മലയാളികൾ കൈകോർത്ത് നടത്തിയ ധനസമാഹരണത്തിലൂടെയാണ് ദയാധനമായ 34 കോടി രൂപ സമാഹരിച്ചത്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി