തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്‌ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് രാഹുൽ വിമർശിച്ചു. നവകേരള സദസ് എന്ന ധൂർത്ത് ബസ് കൊണ്ട് സംസ്‌ഥാനത്തിന് എന്താണ് ഗുണമായുണ്ടായതെന്ന് സർക്കാർ വ്യക്‌തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ എതിർ ശബ്‌ദങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിനെ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ എന്നല്ലാതെ മറ്റെന്താണ് പറയുകയെന്നും രാഹുൽ ചോദിച്ചു. നവകേരള സദസ് എന്നൊരു ധൂർത്ത് ബസ് ഓടിക്കുന്നതിനാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നത്. നവകേരള സദസ് കൊണ്ട് പൊതുസമൂഹം എന്ത് നേടിയെന്നത് വ്യക്‌തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
എനിക്കെതിരെ ചുമത്തിയിരിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരം പത്ത് വർഷം കഠിന തടവിന് വിധിച്ചാൽ പോലും ഈ സമരത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറില്ല. കേരളത്തെ ഈ സർക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുകയാണ്. പിണറായി സർക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കം ഇവിടെ നിന്നാരംഭിക്കും. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്കെതിരായുള്ള ആരോപണം എംവി ഗോവിന്ദൻ തെളിയിക്കണം. അതിനായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് പ്രധാന കേസുകളിൽ രാഹുലിന് ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം രാഹുൽ ഇന്നലെ പുറത്തിറങ്ങി. ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. ഉപാധികളോടെയാണ് കോടതികൾ ജാമ്യം അനുവദിച്ചത്.
Most Read| അന്വേഷണം സുതാര്യം, വീണ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും; പ്രകാശ് ജാവ്‌ദേക്കർ