കൊച്ചി: ആലുവയ്‌ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകൾ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് അംഗം ഉൾപ്പടെയുള്ള സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ നാലുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് ഒരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണമെന്നാണ് വിവരം. ആയുധങ്ങളുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വരുന്നതും മുന്നോട്ട് പോയ കാർ തിരികെ വരുന്നതും അതിൽ നിന്നും ആയുധങ്ങളുമായി സംഘം ഇറങ്ങുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. പഞ്ചായത്ത് മുൻ അംഗമായ സുലൈമാനെ അക്രമികൾ ചുറ്റികകൊണ്ട് ആക്രമിക്കുകയും വടിവാള് കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിറാജ്, സനീർ, ഫൈസൽ ബാബു, കബീർ എന്നിവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറൽ എസ്‌പി വൈഭവ് സക്‌സേനയുടേ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയ കബീറാണ് ആദ്യം പിടിയിലായത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്