ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ വ്യോമാക്രമണം. ഉഗ്ര സ്‌ഫോടനം നടന്നതായാണ് റിപ്പോർട്. രാജ്യം അതീവ ജാഗ്രതയിലാണ്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ കേട്ടതായി ഇറാൻ മാദ്ധ്യമമായ ‘ഫാർസ്’ റിപ്പോർട് ചെയ്‌തു.
സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണെങ്കിൽ തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്‌ദുല്ലാഹിയൻ പ്രസ്‌താവന നടത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾ ഇസ്‌ഫഹാൻ പ്രവിശ്യയിലാണ് സ്‌ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
എന്നാൽ, ആണവ കേന്ദ്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ തുടർന്ന് ഇറാൻ നഗരങ്ങളായ ടെഹ്റാൻ, ഇസ്‌ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം നിർത്തിവെച്ചു.
ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 10.30വരെ വിമാന സർവീസുകൾ നിർത്തിവെച്ചതായി ഇൻഫർമേഷൻ ഡെസ്‌ക് അറിയിച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അർധരാത്രിവരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
അതിനിടെ, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരായ നാവികർക്ക് മടങ്ങാൻ തടസമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് സൂചന. 16 ഇന്ത്യക്കാർ കപ്പലിൽ തുടരുന്നത് കപ്പൽ നിയന്ത്രിക്കാൻ ജീവനക്കാർ വേണം എന്നതിനാൽ മാത്രമാണ്. ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്നും ഇറാൻ അറിയിച്ചു. പശ്‌ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്