ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ തിരഞ്ഞെടുപ്പ് കാലം. അടുത്ത 5 വർഷം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. 16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.
16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക. 1625 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18 ലക്ഷം പോളിങ് ബൂത്തുകൾ സജ്‌ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
തമിഴ്‌നാട്ടിൽ എല്ലാ സീറ്റുകളിലും യുപി, രാജസ്‌ഥാൻ, ബിഹാർ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും. ആദ്യഘട്ടത്തിൽ പോളിങ് നടക്കുന്ന 102 സീറ്റുകളിൽ എൻഡിഎക്ക് 51ഉം, ‘ഇന്ത്യ’ സംഖ്യത്തിന് 48ഉം, ബിഎസ്‌പിക്ക് മൂന്ന് സീറ്റുകളുമാണുള്ളത്. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ സീറ്റുകളിൽ 950 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
6 കോടി 23 ലക്ഷം വോട്ടർമാർ തമിഴ്‌നാട്ടിൽ വിധിയെഴുതും. ഇവരിൽ 3 കോടി 17 ലക്ഷം വോട്ടർമാർ സ്‌ത്രീകളാണ്. 190 കമ്പനി കേന്ദ്രസേന സുരക്ഷാ ചുമതലക്കായി സംസ്‌ഥാനത്തുണ്ട്. മഹാരാഷ്‌ട്രയിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി മൽസരിക്കുന്ന നാഗ്‌പൂർ ഉൾപ്പെടെയാണ് ഇന്ന് പോളിങ് ബൂത്തിൽ എത്തുന്നത്. സംസ്‌ഥാനത്ത് കോൺഗ്രസിന്റെ ഏക സീറ്റായ ചന്ദ്രാപൂരും ആദ്യഘട്ടത്തിൽ വിധിയെഴുതും.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു കശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25 ജൂൺ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന് എല്ലായിടത്തും വോട്ടെണ്ണും.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!