ലഖ്‌നൗ: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, ബീഫ് വിഷയം വീണ്ടും ഉയർത്തിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലേറിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം.
കോൺഗ്രസിന്റെ പ്രകടന പത്രികയെ പ്രധാനമന്ത്രി ഉൾപ്പടെ വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി ബീഫ് ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് ഒഴിവ് നൽകാനുള്ള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തതാണ്’- യോഗി പറഞ്ഞു.
ഗോവധനിരോധന നിയമം നിലവിലുള്ള സംസ്‌ഥാനമാണ് ഉത്തർപ്രദേശ്. ഈ നിയമത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഗോവധത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ ശക്‌തമാക്കി പുതിയ നിരവധി വ്യവസ്‌ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. പത്ത് വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ഗോവധം. ഇതിന് പുറമെ പശുക്കടത്തിനും കടുത്തശിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്