ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കി കൊടുത്തതിന് പിന്നിൽ വിദേശ ശക്‌തികൾക്ക് പങ്കുണ്ടെന്നാണ് ഠാക്കൂറിന്റെ ആരോപണം.
നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്ക് പോകണമോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ കോൺഗ്രസിന് മാത്രമല്ല, നമ്മുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകാനും രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കാനും ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്‌തികൾക്കും കൈയുണ്ടെന്ന് കാണാമെന്നും ഠാക്കൂർ പറഞ്ഞു.
ചില ചെറു സംഘങ്ങൾ കോൺഗ്രസിനെ വലയം ചെയ്‌തിരിക്കുകയാണ്. അവരുടെ പ്രത്യയശാസ്ത്രം ഈ സംഘങ്ങൾ തട്ടിയെടുത്തു. മുസ്‌ലിംകൾക്ക് നാം തുല്യ അവകാശം നൽകി. അത് മതത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നില്ല. അവരുടെ അവകാശം ആയതുകൊണ്ടാണെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
രാജസ്‌ഥാനിലെ ബൻസ്വാഡയിൽ പ്രധാനമന്ത്രി നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗമാണ് വിവാദത്തിലായത്. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്‌താവന.
Most Read| എസ്എംഎ; സൗജന്യ മരുന്ന് വിതരണം ഇനി 12 വയസുവരെയുള്ള കുട്ടികൾക്കും