തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച 12 വയസുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുവയസുവരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12 വയസുവരെ ആക്കിയത്. ആദ്യഘത്തിൽ 10 കുട്ടികൾക്കാണ് വിതരണം ചെയ്‌തത്. ഇതുവരെ 57 കുട്ടികൾക്ക് മരുന്ന് വിതരണം നടത്തിയെന്നും മന്ത്രി അറിയിച്ചു.
നവകേരള സദസിനിടെ എസ്എംഎ ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്‌റിൻ തന്റെ അനുഭവം പങ്കുവെക്കുന്നതിനിടെയാണ് മരുന്ന് വിതരണം ആറുവയസിന് മുകളിലുള്ള കുട്ടികൾക്ക് കൂടി ലഭ്യമാക്കിയാൽ സഹായകരമാകുമെന്ന് പറഞ്ഞത്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് നടപടി.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്‌ഥാനത്ത് അപൂർവ രോഗത്തിനുള്ള മരുന്നുകൾ സർക്കാർ തലത്തിൽ സൗജന്യമായി നൽകാൻ തുടങ്ങിയത്. ആറുവയസുവരെയുള്ള കുട്ടികൾക്ക് ഒന്നര വർഷത്തിലേറെയായി സൗജന്യ മരുന്ന് നൽകി വരുന്നുണ്ട്. ഒരു ഡോസിന് ആറ് ലക്ഷത്തോളം രൂപ വിലവരുന്ന 600 യൂണിറ്റോളം റിസ്‌ഡിപ്ളാം മരുന്നാണ് ഇതുവരെ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ഈ കുട്ടികളെല്ലാം തന്നെ രോഗം ശമിച്ച് കൂടുതൽ ബലമുള്ളവരും ചലനശേഷി ഉള്ളവരുമായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ളിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. രോഗം ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെലിന്റെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്‌ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിജയകരമായി ആരംഭിച്ചു. ഇതുവരെ 5 ശസ്‌ത്രക്രിയകളാണ് നടത്തിയതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗം, 12 ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം