മോസ്‌കോ: വ്ളാഡിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി അധികാരമേറ്റു. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡണ്ടായും മാറിമാറി റഷ്യ അടക്കിഭരിക്കുന്ന പുടിൻ ഇത് അഞ്ചാം തവണയാണ് പ്രസിഡണ്ടായി പദവിയേൽക്കുന്നത്. സത്യപ്രതിജ്‌ഞാ ചടങ്ങ് സർക്കാർ ആസ്‌ഥാനമായ ക്രൈംലിനിൽ നടന്നു.
ആഡംബര വാഹനവ്യൂഹത്തിൽ വന്നിറങ്ങിയ പുടിൻ പരമ്പരാഗത ശൈലിയിൽ ക്രൈംലിൻ കൊട്ടാരത്തിലെ ഇടനാഴികളിലൂടെ നടന്ന് അലംകൃതമായ സെന്റ് ആൻഡ്രു ഹാളിലെത്തിയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന പുടിൻ 1999ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. തുടർന്ന് പ്രസിഡണ്ടും വീണ്ടും പ്രധാനമന്ത്രിയുമായി.
2012ൽ വീണ്ടും പ്രസിഡണ്ടായി. 2020ൽ കൊണ്ടുവന്ന നിയമപ്രകാരം, 2036 വരെ അധികാരത്തിൽ തുടരാനുള്ള വകുപ്പുണ്ട്. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 87% ശതമാനം വോട്ട് നേടിയാണ് പുടിൻ ജയിച്ചത്. അലക്‌സി നവൽനി കൂടി അരങ്ങൊഴിഞ്ഞതോടെ റഷ്യയിൽ പുടിന് രാഷ്‌ട്രീയ എതിരാളികൾ ഇല്ലാതായി. ആർട്ടിക് മേഖലയിലെ ജയിലിൽ കഴിയുമ്പോൾ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അലക്‌സി നവൽനിയുടെ പെട്ടെന്നുള്ള മരണം.
Most Read| എയർ ഇന്ത്യ റദ്ദാക്കിയത് 70 ഓളം വിമാനങ്ങൾ; ക്ഷുഭിതരായി യാത്രക്കാർ