മോസ്കോ: റഷ്യൻ ബഹിരാകാശ പേടകമായ ലൂണ-25 തകർന്നതായി സ്‌ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ലൂണ-25 പേടകം ചന്ദ്രനിൽ തകർന്നു വീഴുകയായിരുന്നു. നാളെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നു വീണത്.
പേടകത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് ബഹിരാകാശ ഏജൻസി ഇന്നലെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ചു പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ-25. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്.
ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുൻപേ ലൂണ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അഞ്ചു പതിറ്റാണ്ടിലെ ആദ്യ ദൗത്യം പരാജയമായത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അതേസമയം, ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകിട്ട് 5.45ന് ആണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ നടക്കുക.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!