കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്‌സ്‌പ്രസ് റദ്ദാക്കിയത് 70 ഓളം രാജ്യാന്തര- ആഭ്യന്തര സർവീസുകൾ. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദാക്കിയത് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ വലച്ചു. പലരും പുലർച്ചെ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്.
ഇതോടെ, ബോർഡിങ് പാസ് ഉൾപ്പടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ പലരും ക്ഷുഭിതരായി. യാത്രക്കാരുടെ പ്രതിഷേധം കനത്തെങ്കിലും തുടക്കത്തിൽ വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ തയ്യാറായിരുന്നില്ല. പിന്നീടാണ്, ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചത്.
അലവൻസ് കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് 250ഓളം ക്യാബിൻ ക്രൂ അംഗങ്ങളാണ് സിക്ക് ലീവ് എടുത്ത് സമരം നടത്തുന്നത്. ക്യാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും, എയർ ഇന്ത്യയുടെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിക്കുന്നു. യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്‌തെന്നും അധികൃതർ വ്യക്‌തമാക്കി.
യാത്ര മുടങ്ങിയാൽ ജോലി നഷ്‌ടപ്പെടുന്നവർ ഉൾപ്പടെ ഇന്ന് തന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരിൽ പലരും. വളരെ ദൂരെ നിന്നും പണം മുടക്കി മണിക്കൂറുകൾക്ക് മുൻപ് വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് പലരും അറിയുന്നത്. ധനനഷ്‌ടത്തിനും സമയനഷ്‌ടത്തിനും ആര് സമാധാനം പറയുമെന്ന് ഇവർ ചോദിക്കുന്നു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകാൻ പോലും അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
Most Read| ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്‌സിൻ പിൻവലിച്ച് അസ്‌ട്രോസെനക