തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു. ഹയർ സെക്കൻഡറിയിലേത് പോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
വിജയത്തിന് എഴുത്ത് പരീക്ഷയിൽ പ്രത്യേക മാർക്ക് നേടുന്ന പേപ്പർ മിനിമം രീതി കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ 40 മാർക്കുള്ള വിഷയത്തിൽ എഴുത്ത് പരീക്ഷയിൽ 12 മാർക്ക് നേടണം. 80 മാർക്കുള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്കും വേണം. എട്ടാം ക്ളാസ് വരെയുള്ള ഓൾ പാസ് സംവിധാനവും നിർത്തിയേക്കും.
അതേസമയം, 99.69 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. 99.7 ശതമാനമായിരുന്നു വിജയം. 71,831 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനവുണ്ട്. ഒമ്പത് മുതൽ 15 വരെ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം.
മേയ് 28 മുതൽ ജൂൺ ആറുവരെ ആയിരിക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന എസ്എസ്എൽസി സ്കോളർഷിപ്പിന്റെ വിതരണത്തിനായി 30 കോടി ഉടൻ അനുവദിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read| ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്‌സിൻ പിൻവലിച്ച് അസ്‌ട്രോസെനക