ന്യൂഡെൽഹി: പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പടെ പല സംസ്‌ഥാനങ്ങളും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്‌തി വീണ്ടും പുതിയ കത്ത് നൽകിയത്.
മാറ്റം വരുത്തി പുതിയ മാർഗരേഖ പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്. ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്‌ളാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കർശനമായി പാലിക്കണമെന്നാണ് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിർദ്ദേശമാണ്. ഇത് നടപ്പിലാക്കണമെന്ന് 2021 മാർച്ചിലും 2023 ഫെബുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേരളം ഉൾപ്പടെയുള്ള പല സംസ്‌ഥാനങ്ങളും നടപടി അംഗീകരിച്ചിരുന്നില്ല. അതിനിടെ, 14 സംസ്‌ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി ആറുവയസ് ആക്കിയിട്ടുണ്ട്. ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ വരുന്ന അധ്യയനവർഷം മുതൽ ഇത് നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് 3-6 വയസ് നഴ്‌സറി, കെജി തലമാണ്.
അതിനിടെ, കേന്ദ്ര നിർദ്ദേശം ഇക്കൊല്ലവും നടപ്പിലാക്കില്ലെന്നാണ് കേരള വിദ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസനയം പൂർണമായി ഇവിടെ നടപ്പിലാക്കാൻ സാധിക്കില്ല. പല നിർദ്ദേശങ്ങളിലും വിയോജിപ്പുണ്ട്. മുമ്പും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. ആറുവയസ് നിർദ്ദേശം പെട്ടെന്ന് നടപ്പിലായാൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം