തൊടുപുഴ: എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്‌തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്‌ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്‌ദി എക്‌സ്‌പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്ക് സമീപം പിടിച്ചിട്ടിരിക്കുകയാണ്. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽ നിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസപ്പെട്ടു.
തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്‌പ്രസ് രണ്ടരമണിക്കൂറായി കളമശേരിയിൽ പിടിച്ചിട്ടിരിക്കുകയാണ്. ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. 7.40ന് പുറപ്പെടേണ്ട എറണാകുളം- ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 8.55ന് എറണാകുളം ടൗൺ സ്‌റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പൂർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുകയാണ്.
7.49നാണ് എറണാകുളം-ഗുരുവായൂർ പാസഞ്ചർ പുറപ്പെടേണ്ടത് എങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. ട്രെയിൻ എറണാകുളം നോർത്ത് സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് ആറരയോടെ പെയ്‌ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകൾക്ക് സമീപത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം.
ശക്‌തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്‌റ്റുകളെ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പടെ വൈദ്യുതി നിലച്ചു. തൊടുപുഴയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടപെട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചിയിൽ പലയിടത്തും ഗതാഗതതടസം അനുഭവപ്പെട്ടു.
Most Read| എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു; ഓൾ പാസ് സംവിധാനം നിർത്തിയേക്കും