തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ അഞ്ചു ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ചു മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ഓരോ മെഡിക്കൽ കോളേജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്‌ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ളിക് അഡ്രസ് സിസ്‌റ്റം ഉടൻ സ്‌ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. മെഡിക്കൽ കോളേജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം, രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഒരുക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ, അത്യാഹിത വിഭാഗത്തിൽ രണ്ടു പേർ മാത്രം. സാഹചര്യം അനുസരിച്ചു മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി സുരക്ഷക്കായി ഒരു നമ്പർ എല്ലാവർക്കും നൽകുകയും പ്രദർശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളിൽ ആക്രമണം ഉണ്ടായാൽ അത് തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തിരമായി പ്രവർത്തിക്കണം. ആശുപത്രിക്ക് അകത്തും പുറത്തും പോകാനായി ഏകവാതിൽ സംവിധാനം വേണം. ഇടനാഴികളിൽ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കാനും നിർദ്ദേശം നൽകി.
സെക്യൂരിറ്റി പട്രോളിംഗ് നടത്തണം. മോക്ഡ്രിൽ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Most Read: കർണാടകയിൽ സ്‌നേഹം വിജയിച്ചു; വിദ്വേഷം ഉൻമൂലനം ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി