തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ച പനികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പകർച്ച പനികൾക്കെതിരെ ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട് ചെയ്‌താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട് ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.
ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്‌ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്‌ഥാനത്തെ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൻ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. ആശുപത്രികളിൽ പനി ക്ളിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. മെഡിക്കൽ കോളേജുകളിൽ ആവശ്യകത മുന്നിൽക്കണ്ട് പ്രത്യേക വാർഡും ഐസിയുവും സജ്‌ജമാക്കണം.
ആശുപത്രികളിൽ മതിയായ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണം. മെഡിക്കൽ കോളേജുകൾ ഉൾപ്പടെ എല്ലാ ആശുപത്രികളിലും മരുന്നിന്റെയും സുരക്ഷാ ഉപകരണങ്ങളുടെയും ടെസ്‌റ്റ് കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കണം. ഒആർഎസ്, ഡോക്‌സിസൈക്ളിൻ എന്നിവ അധികമായി കരുതണം. മരുന്ന് സ്‌റ്റോക്ക് ഇടയ്‌ക്കിടെ വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ചു മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
Most Read: മോൻസൺ മാവുങ്കൽ പ്രതിയായ കേസ്; 23ന് ഹാജരാകാൻ സുധാകരന് വീണ്ടും നോട്ടീസ്