തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആറ് പനിമരണം കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ ഒരാളുടെ മരണം എലിപ്പനി ബാധിച്ചാണെന്നും സ്‌ഥിരീകരിച്ചു. വിളപ്പിൽശാല സ്വദേശി ജെഎം മേഴ്‌സിയാണ് മരിച്ചത്. പനി ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരു മരണം എച്ച‌്‌വൺഎൻവൺ മൂലമാണെന്നും നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചാണെന്നും സംശയിക്കുന്നു.
ഇന്ന് 11,418 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിൽസ തേടിയത്. 127 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 11 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലുമുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. 2164 പേരാണ് ഇന്ന് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത്.
അതിനിടെ, ആലപ്പുഴ ജില്ലയിൽ അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസും റിപ്പോർട് ചെയ്‌തു. രോഗം ബാധിച്ചു പത്താം ക്‌ളാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം.
Most Read: ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ