അജ്‌മാൻ: മലയാളികളടക്കം സാധാരണക്കാരായ ഒട്ടേറെ ഇന്ത്യക്കാർ ആശ്രയിക്കുന്ന അജ്‌മാൻ എമിറേറ്റിൽ നിക്ഷേപ, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തി അജ്‌മാൻ പ്ളാനിങ് ഡിപ്പാർട്ട്മെന്റ്. 2026ന്റെ ആദ്യ പകുതിയിൽ ഏകദേശം 291 കോടി ദിർഹത്തിന്റെ വാടക കരാറുകൾ രജിസ്‌റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു.
ആകെ 73,472 കരാറുകളാണ് ഇക്കാലയളവിൽ രജിസ്‌റ്റർ ചെയ്‌തത്. ഒട്ടേറെ ഇന്ത്യക്കാർ താമസത്തിന് തിരഞ്ഞെടുക്കുന്ന എമിറേറ്റാണ് അജ്‌മാൻ. താമസത്തിനും വ്യവസായത്തിനും സുരക്ഷിതമായ നിക്ഷേപത്തിനും അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ അജ്‌മാന്റെ ജനപ്രീതി വർധിക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് നഗരസഭാ പ്ളാനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്‌ടർ അബ്‍ദുൽ റഹ്‌മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.
സുസ്‌ഥിര സാമ്പത്തിക വളർച്ചയും മികച്ച നിക്ഷേപ അന്തരീക്ഷവും ലക്ഷ്യമിടുന്ന ‘അജ്‌മാൻ വിഷൻ 2030‘ ന്റെ വിജയത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ലളിതമായ നിയമങ്ങൾ, അത്യാധുനിക അടിസ്‌ഥാന സൗകര്യങ്ങൾ, ഉപയോക്‌താക്കൾക്ക് സൗകര്യപ്രദമായ സ്‍മാർട്ട് സേവനങ്ങൾ എന്നിവ എമിറേറ്റിന്റെ ആകർഷണീയത കൂട്ടുന്നു.
താമസക്കാരുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ തൃപ്‌തികരമായി നിറവേറ്റാൻ എമിറേറ്റിന് സാധിക്കുന്നുണ്ടെന്നും ജനങ്ങൾക്കും വ്യാപാരികൾക്കും അജ്‌മാനിലുള്ള വർധിച്ചുവരുന്ന വിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാടക നിയന്ത്രണ മേഖലയിൽ സ്‍മാർട്ട് സാങ്കേതിക വിദ്യകളും ആധുനിക സംവിധാനങ്ങളും നടപ്പിലാക്കി ഈ മേഖലയെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് റെന്റൽ റെഗുലേഷൻ സെക്‌ടർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ യൂസഫ് മുഹമ്മദ് അൽ ശൈബ അൽ നുഐമി വ്യക്‌തമാക്കി.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































