തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഉഷ്‌ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, ഗർഭിണികൾ, പ്രൂവുമായവർ എന്നിവർ അതീവ ശ്രദ്ധ പുലർത്തണം.
പൊതുജനങ്ങൾ നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക, നിർജലീകരണം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയാണ് പ്രധാന പ്രതിരോധമാർഗം, എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ചികിൽസ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്നതിനെയാണ് ഉഷ്‌ണതരംഗം എന്ന് പറയുന്നത്. ഇത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഉണ്ടാവാൻ കാരണമാകും.
ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരും. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാം. മേയ് ഒന്ന് വരെയുള്ള മുന്നറിയിപ്പാണിത്.
Most Read| കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വിദേശ ശക്‌തികൾക്ക് പങ്ക്; അനുരാഗ് ഠാക്കൂർ