തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സംസ്‌ഥാന നേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്‌തിയെന്ന് റിപ്പോർട്. രാഷ്‌ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്‌തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറും അടുപ്പമുള്ളവരോട് പ്രകടിപ്പിച്ചതായാണ് സൂചന.
രാഷ്‌ട്രീയ നീക്കങ്ങൾ വെളിപ്പെടുത്തിയാൽ ഇനിയാരെങ്കിലും ചർച്ചക്ക് വരുമോയെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. അതേസമയം, തന്റെ ഫ്‌ളാറ്റിൽ ജാവ്‌ദേക്കർ എത്തിയിരുന്നുവെന്ന് ഇപി ജയരാജൻ തുറന്ന് സമ്മതിച്ചെങ്കിലും അത് സ്‌ഥിരീകരിക്കാൻ ജാവ്‌ദേക്കർ തയ്യാറായിട്ടില്ല. പലരോടും താൻ ചർച്ച നടത്താറുണ്ടെന്ന് വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
രഹസ്യചർച്ചകൾ ചോരുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രാഥമിക ആലോചനയിൽ നിന്നുപോലും മറ്റ് പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണ് ജയരാജൻ സംഭവമെന്നാണ് നേതൃത്വത്തിൽ പലരുടെയും വിലയിരുത്തൽ. ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തെളിവുകളും ശോഭ പുറത്തുവിട്ടിരുന്നു.
ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇപി ജയരാജൻ പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം, ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഇപി ജയരാജൻ വിഷയം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനേയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയർന്നത്.
Most Read| കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വിദേശ ശക്‌തികൾക്ക് പങ്ക്; അനുരാഗ് ഠാക്കൂർ